ലണ്ടൻ: നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയ യുഡിഎഫ് നേതൃത്വത്തിനും കേരള കോൺഗ്രസ് പാർട്ടിക്കും അഭിനന്ദനം നേർന്ന് പ്രവാസി കേരള കോൺഗ്രസ് യുകെയുടെ നേതൃത്വം.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള സ്ഥാനാർഥി നിർണയ നയമാണ് ഈ വലിയ വിജയത്തിന് വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി.
പുതുമുഖങ്ങൾക്ക് മുൻഗണന നൽകിയതിന്റെ ഫലമായി പാർട്ടി മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴ് എണ്ണം നേടിയപ്പോൾ, എൽഡിഎഫ് ഭാഗത്ത് മത്സരിച്ച മറ്റ് കേരള കോൺഗ്രസ് വിഭാഗങ്ങൾ എല്ലാസീറ്റുകളിലും പരാജയപ്പെട്ടതും ശ്രദ്ധേയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരായ മോൻസ് ജോസഫ്, അപു ജോൺ ജോസഫ്, തോമസ് ഉണ്ണിയാടൻ, ഷിബു തെക്കുംപുറം, വർഗീസ് മാമ്മൻ, റെജി ചെറിയാൻ, വിനു ജോബ് എന്നിവർക്ക് ജനസേവനത്തിൽ വിജയകരമായ കാലഘട്ടം ആശംസിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ വളരെ കുറഞ്ഞ വോട്ടിനാണ് പരാജയപ്പെട്ട ഷൈജി ഒട്ടപ്പിള്ളിലിന്റെ പരിശ്രമത്തെയും യോഗം അഭിനന്ദിച്ചു. അടുത്ത അവസരത്തിൽ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവും യോഗം രേഖപ്പെടുത്തി.
പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വാങ്ങുന്നതിനാൽ, മുൻ എൽഡിഎഫ് സർക്കാർ നിയമിച്ച മലയാളം മിഷൻ യുകെ, ലോക കേരള സഭ എന്നിവയിൽ നിയമിത്രയാവർ എല്ലവരും സ്വയം രാജിവച്ചു പുറത്തുപോകണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തിന് പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ ബിനോയ് പൊന്നാട്ട്, ജോസ് പരപ്പനാട്ട്, ജെറി ഉഴുന്നാലിൽ, വിനോദ് ചന്ദ്രപ്പളിയിൽ, സിബി കാവുകാട്ട്, തോമസ് ജോണി, ലിട്ടു ടോമി, ജെഫ് തഴത്തേട്ട്, ക്രിസ്, തോമസ് കണ്ടത്തിങ്കര, ജോഷി, ജോയാസ് ജോൺ, ബേബി ജോൺ, ജിൽസൺ ജോസ് ഒലിക്കൽ, ഷാജിമോൻ കൊളിയിയിൽ, ജെയിംസ്, ജോണി ജോസഫ് എന്നിവർ സംസാരിച്ചു.